Wednesday 14 February 2018

ഏകയായി വഴിമരച്ചോട്ടിൽ
തീരാ നൊമ്പരമേറിയവൾ ഇരിന്നു
ചിന്നിപ്പോയ കണ്ണാടി ഹൃദയവും പുഞ്ചിരിക്കാൻ മറന്നു പോയ ഒരു മുഖവും മാത്രമാണ് തനിക്ക് ബാക്കിയുള്ളതെന്ന് വേദനയോടെ അവൾ മനസ്സിലാക്കി.
പ്രണയം ഏറ്റു പറയാൻ പലരും വരുമെന്ന് അവൾ കേട്ടുവത്രെ.
പക്ഷെ ആ വഴിയോരത്തു ആരെയും തന്നെ കണ്ടില്ല.
"ഇനി വന്നിട്ടും കാര്യമില്ല" അവൾ പറഞ്ഞു.
ഹൃദയം എന്നെന്നേക്കുമായി താഴിട്ടു പൂട്ടി
താക്കോൽ കൂട്ടം പ്രണയമെന്ന വികാരമില്ലാത്തൊരുടെ ഇടയിലേക്ക് വലിച്ചെറിഞ്ഞു അവൾ എങ്ങോട്ടെന്നില്ലാതെ നടന്നകന്നു.
എങ്ങോട്ടെന്ന ചോദ്യത്തിൽ അവൾക്കൊരുത്തരമേ ഉണ്ടായിരുന്നുള്ളു
ചില സ്വപ്‌നങ്ങൾ വെട്ടിപ്പിടിക്കാൻ ഉണ്ടെന്നുള്ള ഉത്തരം.

ഞാൻ മാത്രമല്ല

കാവിൽ വിളക്ക് കത്തിക്കേണ്ട സമയം ആയി എന്ന്  അമ്മുമ്മ ചേച്ചിയോട് പറയുന്നത് കേട്ടു . " ഉണ്ണിമോൻ  കൂടെ വരുന്നോ ?" കുഞ്ഞേച്ചി ചോദിച്ചു . ഒന്നും മിണ്ടാതെ എന്നത്തേയും പോലെ കുഞ്ഞേച്ചിടെ കൈത്തുമ്പിൽ പിടിച്ചു കാവിലേക്ക് പോയി.  പടിഞ്ഞാറേ  വീട്ടിലെ അമ്മുക്കുട്ടി അവിടെ ഉണ്ടായിരുന്നു. "അമ്മുക്കുട്ടീ..." ഞാൻ വിളിച്ചു. പക്ഷെ അമ്മുക്കുട്ടി കേട്ട ഭാവം നടിച്ചില്ല. ഈ അമ്മുക്കുട്ടിക്ക് ഇതെന്തു പറ്റിയതാണാവോ , അല്ലെങ്കിൽ എന്നെ കാണുമ്പോഴേ ഓടി വരുന്നതാണല്ലോ. തൊഴുതു വണങ്ങി എല്ലാവരും വീട്ടിലേക്ക് മടങ്ങുന്നിതിനടിയിൽ അമ്മുക്കുട്ടി അവിടെ ആൽച്ചോട്ടിൽ ഒറ്റക്കിരിക്കുന്നതു കണ്ടു. അമ്മുക്കുട്ടീടെ അടുത്തേക്ക് പോകാൻ ഇരിക്കെ കുഞ്ഞേച്ചി എന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു " ഉണ്ണിമോനെ വാ , ചേച്ചി നല്ല അച്ചപ്പം ഉണ്ടാക്കിയിട്ടുണ്ട് " അമ്മുക്കുട്ടിയെക്കാളും ഒക്കെ വലുത് കുഞ്ഞേച്ചിയുടെ അച്ചപ്പം ആയിരുന്നു. അതുകൊണ്ടുതന്നെ അച്ചപ്പം എന്ന് കേട്ടതും ഞാൻ ഇല്ലത്തോട്ടു ഒറ്റയോട്ടം. ഇല്ലത്തെത്തിയപ്പോൾ അപ്പു ചേട്ടൻ അവിടെയുണ്ടായിരുന്നു. കുഞ്ഞേച്ചിയുടെയും അപ്പുച്ചേട്ടന്റെയും നിശ്ചയം കഴിഞ്ഞിട്ട് അപ്പുച്ചേട്ടൻ ഇപ്പോഴാണ് ഇല്ലത്തേക്ക് വരുന്നത്. അവർ രണ്ടുപേരും ഒറ്റയ്ക്ക് സംസാരിക്കാനായി മുറ്റത്തേക്ക് പോകുന്നത് കണ്ടു. എന്തുട്ടാ ഇവർക്കിത്രയ്ക്കും സംസാരിക്കാൻ , അറിഞ്ഞുകൂടാ. ഞാൻ അവരുടെ പുറകെ പോയി. അവർ തമ്മിൽ എന്തോ വാക്കുതർക്കങ്ങൾ ഉണ്ടായതായി തോന്നി. പിന്നെ കാണുന്നത് അപ്പുച്ചേട്ടൻ കുഞ്ഞേച്ചിയുടെ കൈ ഞെരിച്ചു പിടിക്കുന്നതാണ്. " എന്റെ കുഞ്ഞേച്ചിയെ ഉപദ്രവിക്കാറായോ ?" രോഷാകുലനായി ഞാൻ അവരുടെ ഇടയിലേക്ക് ചെന്നു. " ചെട്ടനാണ് എന്ന് കരുതി എന്തും കാട്ടം എന്നാണോ കരുതിയിരിക്കണേ ?" ഞാൻ ചോദിച്ചു. ഈ പയ്യൻ ഇതെന്താ ഇവിടെ  എന്ന് പറഞ്ഞുകൊണ്ട് എന്നെ മുറ്റത്തേക്ക് തള്ളിയിട്ട് അപ്പുച്ചേട്ടൻ വെളിയിലേക്ക് പോയി. "ഉണ്ണിമോനെ..." ചേച്ചി കരഞ്ഞു. "കുഞ്ഞേച്ചിക്ക് എന്തെങ്കിലും പറ്റിയോ?" ഞാൻ ചോദിച്ചു. കുഞ്ഞേച്ചി ഒന്നും മിണ്ടിയില്ല . അല്ല ഇതെന്താ  സന്ധ്യമയങ്ങും നേരം കാവിൽ വെച്ചു  അമ്മുക്കുട്ടി,  ഇപ്പോൾ കുഞ്ഞേച്ചി  ഇവരൊന്നും ഞാൻ പറയുന്നത് കേൾക്കുന്നില്ലേ. അകത്തേക്ക് പോയി അമ്മുമ്മ ഉണ്ണിയപ്പം ഉണ്ടാക്കുന്നുണ്ടായിരുന്നു . കുഞ്ഞേച്ചി തന്ന അച്ചപ്പം കറുമുറാ കഴിച്ചു ഞാൻ നടന്ന സംഭവങ്ങൾ ഒക്കെ അമ്മുമ്മയോടു പറഞ്ഞു കരയാൻ തുടങ്ങി . " അല്ല ഇതിപ്പോ എന്താ എന്റെ കുട്ടിക്ക് പറ്റിയേ ?" അമ്മുമ്മ ഒരു ഉണ്ണിയപ്പം കൊണ്ടുവന്ന്‌ കയ്യിൽ തന്നു. " ഞാൻ കണ്ടതാ അമ്മുമ്മേ , അപ്പുച്ചേട്ടൻ കുഞ്ഞേച്ചീടെ കയ്യിൽ പിടിച്ചു ഞെരിക്കുന്നത്  ഞാൻ കണ്ടതാ" ഞാൻ അലറി
"പാറു കുട്ടിയേ .. നീ ഇങ്ങു വന്നേ . ഉണ്ണിമോൻ വല്ലാണ്ട് പറയുന്നുണ്ടല്ലോ . ഈ കുട്ടി കാണിക്കുന്ന ആംഗ്യ ഭാഷ ആണേല് എനിക്ക് ഒട്ടും തിരിയണുമില്ല". കുഞ്ഞേച്ചി ഓടി പാഞ്ഞു വന്നിട്ട് എന്നെ കൂട്ടക്കൊണ്ട് പോയി. "ഉണ്ണിമോനെ , നീ ആ നടന്നതൊന്നും ആരോടും പറയാൻ ശ്രമിക്കല്ലേ എന്റെ കുട്ടിയേ . ഞാൻ അതൊക്കെ സഹിക്കണം. ഇല്ലെങ്കിലെ ഇല്ലത്തിന്റെ മാനം നഷ്ടപ്പെടും" അന്നെനിക്ക് മനസ്സിലായി , ഞാൻ മാത്രമല്ല , കുഞ്ഞേച്ചിയും ഊമയാണെന്ന്.
ശബ്ദമുണ്ടായിട്ടും സ്വയം ഊമത്വം സ്വീകരിക്കേണ്ടിവന്ന ഒരു പാവം കുഞ്ഞേച്ചി

ഏകയായി വഴിമരച്ചോട്ടിൽ തീരാ നൊമ്പരമേറിയവൾ ഇരിന്നു ചിന്നിപ്പോയ കണ്ണാടി ഹൃദയവും പുഞ്ചിരിക്കാൻ മറന്നു പോയ ഒരു മുഖവും മാത്രമാണ് തനിക്ക് ബാക്കിയു...